അയല്‍പക്കവും അകലെയാണ്‌

പ്രവാസ ജീവിതത്തിന്റെ ആദ്യകാലത്ത്‌ എന്നെ ഏറ്റവും കുടുതല്‍ അലട്ടിയ പ്രശ്‌നം കുട്ടികള്‍ക്ക്‌ നഷ്‌ടപ്പെടുന്ന അവരുടെ ബാല്യകാല സന്തോഷങ്ങളായിരുന്നു. ഫ്‌ളാറ്റിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ ഒതുങ്ങിപ്പോകുന്ന കുട്ടികളുടെ ജീവിതം എന്നെ നിരന്തരം വേട്ടയാടിക്കൊണ്ടിരുന്നു. എല്ലാം ഇട്ടെറിഞ്ഞ്‌ തിരിച്ചുപോവാന്‍ പലവുരു ചിന്തിച്ചതാണ്‌. പക്ഷെ, തേനൂറുന്ന മണവും ഗുണവുമുള്ള ചക്കച്ചുള തേടിയെത്തിയ ഈച്ചയുടെ അവസ്ഥയിലാണല്ലോ മിക്ക പ്രവാസികളും..!

Ayalpakkavum akaleyanu1

വിശാലമായ കളിമുറ്റവും പച്ചപ്പുനിറഞ്ഞ പറമ്പും സ്‌നേഹസമ്പന്നരായ അയല്‍ക്കാരുമെല്ലാമുള്ള നല്ലൊരു നാട്ടിന്‍പുറത്ത്‌ നിന്ന്‌ ഗള്‍ഫിലെത്തിയതിന്റെ പൊരുത്തക്കേട്‌ ഞാനും കുടുംബവും ഒരു പാട്‌ കാലംഅനുഭ വച്ചിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ കുറേയെങ്കിലും ഒഴിവാക്കാന്‍ നല്ല അയല്‍പക്കക്കാരെ തേടുകയായിരുന്നു ഭാര്യ, ആദ്യകാലങ്ങളില്‍.

പക്ഷെ അവളുടെ ആഗ്രഹത്തിനനുസരിച്ച്‌ ആരെയും കണ്ടെത്താനായില്ല. ഞങ്ങളുടെ ഫ്‌ളാറ്റിന്റെ തൊട്ടു മുന്നില്‍ ഒരു ശ്രീലങ്കന്‍ കുടുംബമായിരുന്നു താമസിച്ചിരുന്നത്‌. അവരുടെ ഫ്‌ളാറ്റിന്റെ വാതില്‍ തുറന്നു കാണുന്നത്‌ വളരെ അപൂര്‍വമായിരുന്നു. തൊട്ടടുത്ത ഫ്‌ളാറ്റിലെ മിസ്‌രിയും കുടുംബവും ഒന്നു നോക്കി ചിരിക്കുകപോലും ചെയ്യാതെയാണ്‌ കടന്നു പോവാറുള്ളത്‌.

പിന്നീട്‌ ഒറ്റപ്പെടലിന്റെ വേവലാതിയെക്കുറിച്ച്‌ പരാതി പറഞ്ഞ ഭാര്യയെ ഞാന്‍ ഓര്‍മപ്പെടുത്തി. “ഇത്‌ ഫ്‌ളാറ്റാണ്‌, ഇവിടെ അയല്‍ക്കാരില്ല. അന്യര്‍ മാത്രമേയുള്ളൂ”.

ഭാര്യ ഈ സത്യം ഉള്‍ക്കൊള്ളാന്‍ തയ്യാറായെങ്കിലും മക്കള്‍ കീഴടങ്ങിയില്ല. അവര്‍ കളിക്കൂട്ടുകാരെ അന്വേഷിച്ചുകൊണ്ടേയിരുന്നു. അവസാനം ഒരു ഹൈദരാബാദി കുടുംബത്തിലെ രണ്ടു കുട്ടികളെ അവര്‍ കണ്ടെത്തി. മിടുക്കരായ ആ കുട്ടികളോടൊപ്പം വൈകുന്നേരങ്ങള്‍ സമ്പന്നമാക്കാന്‍ ‘കുട്ടിപ്പടക്ക്‌’ കുറെയെല്ലാം കഴിഞ്ഞു. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ഈ ഹൈദരാബാദി സ്‌ത്രീയുടെ ദുരിതത്തെ കുറിച്ച്‌ ഭാര്യ പിന്നീടൊരിക്കല്‍ എന്നോട്‌ വിശദമായി പറഞ്ഞു. അവര്‍ മക്കളെ പോറ്റാന്‍ ശരിക്കും കഷ്‌ടപ്പെടുകയാണെന്നും മറ്റും…

പിതാവിന്റെ സ്‌നേഹവും സംരക്ഷണവും ലഭിക്കാത്ത ആ കുട്ടികളോട്‌ എനിക്ക്‌ കൂടുതല്‍ വല്‍സല്യം തോന്നി. അവരെ സ്‌നേഹത്തോടെ സ്വീകരിക്കാന്‍ ഞാനെന്റെ മക്കളെ പ്രേരിപ്പിച്ചുകൊണ്ടേയിരുന്നു.

Ayalpakkavum akaleyanu_2

അങ്ങനെ മാസങ്ങള്‍ കടന്നുപോയി. അവധിക്കാലത്തിന്റെ മധുരവുമായി ജൂലയ്‌ മാസമെത്താന്‍ പോവുന്നു. ഗള്‍ഫുകാരനായ ശേഷം നാട്ടിലേക്കുള്ള കന്നിയാത്രയ്‌ക്ക്‌ തയ്യാറെടുക്കുകയായിരുന്നു ഞാന്‍. നാട്ടില്‍ ഉപേക്ഷിച്ചു പോന്ന പലതും തിരിച്ചു പിടിക്കാനുള്ള അതിയായ കൊതിയോടെ ദിവസങ്ങളെണ്ണിയുള്ള കാത്തിരിപ്പ്‌. അതിനിടക്ക്‌ ഒരു ദിവസം ഭാര്യ പറഞ്ഞു. “ഹൈദരാബാദിയുടെ കുട്ടികള്‍ക്ക്‌ ചിക്കന്‍ പോക്‌സാണ്‌, അവര്‍ ഇന്നലെ കളിക്കാന്‍ വരാതിരുന്നത്‌ അതുകൊണ്ടായിരുന്നു പോലും”.

എന്റെ ഉള്ളിന്റെ ഉള്ളൊന്ന്‌ പിടഞ്ഞു. ഹൈദരാബാദിയുടെ മക്കളെ ഓര്‍ത്തുള്ള വേവലാതി കൊണ്ടായിരുന്നില്ല അത്‌, രോഗം എന്റെ കുട്ടികളിലേക്ക്‌ പകര്‍ന്ന്‌ കിട്ടിയാലുള്ള ഗതികേടോര്‍ത്തായിരുന്നു. കുട്ടികള്‍ക്ക്‌ ചിക്കന്‍പോക്‌സ്‌ വന്ന്‌ യാത്ര മുടങ്ങുന്ന കാര്യം എനിക്ക്‌ ചിന്തിക്കാനേ പറ്റിയില്ല. എന്റെ ടെന്‍ഷന്‍ മണത്തറിഞ്ഞ ഭാര്യ പരിഹാരം നിര്‍ദേശിച്ചു. അവരുടെ അസുഖം മാറുന്നത്‌ വരെ കുട്ടികളെ കളിക്കാന്‍ വിടേണ്ട…

ആദ്യം ഇതംഗീകരിക്കാന്‍ മക്കള്‍ തയ്യാറായില്ല. എന്നാല്‍ നാട്ടില്‍ പോവാന്‍ കഴിയാതെ വരുന്ന അവസ്ഥയെകുറിച്ച്‌ പറഞ്ഞ്‌ ഒരു കണക്കിന്‌ അവരെയും ‘വഴിക്ക്‌ കൊണ്ടു വന്നു’. എന്നിട്ടും മക്കള്‍ ഇടക്കിടെ സംശയം ചോദിച്ചുകൊണ്ടിരുന്നു. കളിക്കാതിരുന്നാല്‍ പോരെ, സംസാരിക്കുന്നത്‌ കൊണ്ട് കുഴപ്പമുണ്ടോ, തൊടുമ്പോഴല്ലെ രോഗം പകരുക എന്നൊക്കെ…

ഇതിനൊക്കെ മറുപടി പറഞ്ഞും പറയാതെയും കണ്ണുരുട്ടിക്കാണിച്ചും പേടിപ്പിച്ചുമൊക്കെ രണ്ടു മൂന്നു ദിവസം കടന്നു പോയി. ഒരു ദിവസം വൈകുന്നേരം ഞങ്ങള്‍ ചായ കുടിച്ചുകൊണ്ടിരിക്കെ നീട്ടിയുള്ള ബെല്ലടിയും വാതിലില്‍ ശക്തമായ മുട്ടും കേട്ടു. ഹൈദരാബാദി കുട്ടികളാണ്‌ ഇങ്ങനെ ചെയ്യാറ്‌. ആരും ശബ്‌ദിക്കരുതെന്ന്‌ ഞാന്‍ ചുണ്ടില്‍ വിരല്‍വെച്ച്‌ കുട്ടികളെ ഓര്‍മിപ്പിച്ചു. കുട്ടികള്‍ പലയാവര്‍ത്തി ബെല്ലടിച്ചെങ്കിലും ഞങ്ങളാരും അനങ്ങിയില്ല. അവസാനം നിരാശരായി അവര്‍ മടങ്ങിപ്പോവുന്നത്‌ വരെ ഞങ്ങള്‍ ശ്വാസം പിടിച്ചുള്ള ആ ഇരിപ്പ്‌ തുടര്‍ന്നു.

അടുത്ത ദിവസം അവര്‍ വന്നില്ല. എന്നാല്‍ അതിനടുത്ത ദിവസം കുട്ടികള്‍ വീണ്ടുമെത്തി. ഓഫിസില്‍ നിന്നു തിരിച്ചെത്തിയ ഞാന്‍ ഫ്‌ളാറ്റിലേക്ക്‌ കയറുമ്പോള്‍ അവര്‍ ഓടി വരികയായിരുന്നു. ഉടനെ ഞാന്‍ അകത്ത്‌ കയറി വാതിലടച്ചു. പക്ഷെ അവര്‍ വിട്ടില്ല. അങ്കിള്‍, അങ്കിള്‍.. എന്ന്‌ വിളിച്ചുകൊണ്ടവര്‍ വാതിലിന്‌ മുട്ടി. വാതില്‍ തുറക്കാന്‍ എന്റെ കൈകള്‍ ഒരാവര്‍ത്തി ഉയര്‍ന്നെങ്കിലും കന്നിയാത്ര മുടങ്ങിപ്പോവുന്ന കാര്യമോര്‍ത്ത്‌ പെട്ടെന്ന്‌ പിന്തിരിഞ്ഞു. പുറത്ത്‌ കുട്ടികള്‍ ബെല്ലടിയും വാതിലിനുമുട്ടും തുടര്‍ന്നു. ഇടക്കിടെ അവര്‍ എന്റെ മോളുടെ പേര്‌ വിളിക്കുന്നുണ്ടായിരുന്നു.

“ഷാലൂ… ഞങ്ങളുടെ രോഗം മാറി, ഞങ്ങളുടെ രോഗം മാറി… കളിക്കാന്‍ വാ…” എന്നവര്‍ ഇംഗ്ലീഷിലും ഹിന്ദിയിലും മാറി മാറി വിളിച്ചുപറയുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ ഞാന്‍ നിന്നു വിയര്‍ത്തു. അവസാനം ഞാന്‍ വാതില്‍ തുറക്കാതെ തന്നെ വിളിച്ചു പറഞ്ഞു: ഷാലു ഇവിടെയില്ല, നിങ്ങള്‍ നാളെ വന്നോളൂ…

കുട്ടികള്‍ അത്‌ വിശ്വസിച്ചില്ലെന്നുറപ്പാണ്‌. എങ്കിലും പിന്നീടവര്‍ വാതിലിനു മുട്ടിയില്ല. നിരാശരായി അവര്‍ നടന്നു പോകുന്നതിന്റെ കാലൊച്ച ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നു. അതൊരു വല്ലാത്ത അസ്വസ്ഥത എന്നിലുണ്ടാക്കി. ഞാന്‍ സോഫയിലിരുന്ന്‌ താടിരോമങ്ങള്‍ പറിച്ചെടുത്ത്‌ വലിച്ചെറിഞ്ഞു കൊണ്ടേയിരുന്നു. അതിനടുത്ത രണ്ടു ദിവസങ്ങള്‍ ഞാന്‍ കുട്ടികളെയും കൊണ്ട്‌ ബിദാ പാര്‍ക്കില്‍ പോയതിനാല്‍ അയല്‍വാസി കുട്ടികളെ അഭി മുഖീകരിക്കേണ്ടി വന്നില്ല. മൂന്നാം ദിവസം ഓഫിസ്‌ കഴിഞ്ഞ്‌ വീട്ടിലെത്തിയ എന്നോട്‌ ഭാര്യ പറഞ്ഞു:
“അവര്‍ പോയി”
“ആര്‌?” ഞാന്‍ ചോദിച്ചു .
“ഹൈദരാബാദി സ്‌ത്രീയും മക്കളും“
“എങ്ങോട്ട്‌?“ ഒരു തരം വെപ്രാളത്തോടെയായിരുന്നു എന്റെ ചോദ്യം.
“അവര്‍ മടങ്ങിപ്പോവുകയാണ്‌ പോലും. ആ സ്‌ത്രീ ഇവിടെ വന്നിരുന്നു. അകത്തേക്കൊന്നും കയറിയില്ല. പുറത്തു തന്നെ നിന്ന്‌ അവര്‍ യാത്ര പറഞ്ഞു പിരിഞ്ഞു. മക്കളെവിടെയെന്ന്‌ ചോദിച്ചപ്പോള്‍ മനപ്പൂര്‍വം കൊണ്ടു വരാതിരുന്നുവെന്നും ഇവിടത്തെ കുട്ടികളെ പിരിയാന്‍ അവര്‍ക്ക്‌ സങ്കടം കാണും എന്നുമൊക്കെയായിരുന്നു മറുപടി. ഒരു പക്ഷെ അവര്‍ കരുതി ക്കാണും…”

ഭാര്യ പറഞ്ഞത്‌ മുഴുവന്‍ കേള്‍ക്കാന്‍ ഞാന്‍ നിന്നില്ല. “ഷാലൂ… ഞങ്ങളുടെ രോഗം മാറി… കളിക്കാന്‍ വാ…” എന്ന ദയനീയമായ ആ സങ്കടം പറച്ചില്‍ ഒരു തരം നിലവിളിയായി എന്റെ നെഞ്ചില്‍ കിടന്നു പിടക്കുകയായിരുന്നു. ഇന്നും ആ നിലവിളി എന്റെ കാതുകളിലുണ്ട്‌.

ഈ സംഭവത്തിന്‌ ശേഷം അയല്‍പക്ക ബന്ധത്തിന്റെ പ്രസക്തിയെ കുറിച്ചും മാനുഷിക ബന്ധങ്ങള്‍ക്കിടയില്‍ കാത്തു സൂക്ഷിക്കേണ്ട നന്മയെ ക്കുറിച്ചുമൊക്കെ എന്റെ മക്കളെ പഠിപ്പിക്കാന്‍ ഞാന്‍ പലവട്ടം ശ്രമിച്ചിട്ടുണ്ട്‌. പക്ഷെ, അവര്‍ക്കത്‌ ക്യത്യമായും മനസ്സിലായിട്ടുണ്ടൊ എന്നറിയില്ല. കാരണം ശാരാ കഹ്‌റുബയിലെ ആ ഫ്‌ളാറ്റില്‍ നിന്നും മറ്റൊരിടത്തേക്ക്‌ ഞാന്‍ താമസം മാറിയെങ്കിലും ഇവിടെയും അവര്‍ക്ക്‌ അയല്‍പക്കം അകലം തന്നെയായിരുന്നു. അടുത്ത മുറിയില്‍ ആരാണ്‌ താമസമെന്നോ അവര്‍ എവിടത്തുകാരാണെന്നോ ഞങ്ങള്‍ക്ക്‌ പോലുമറിയില്ല. പിന്നെ കുട്ടികള്‍ക്കെങ്ങെനെ മനസ്സിലാകും?

ഫ്‌ളാറ്റുകളിലെ ജീവിതം കുട്ടികള്‍ക്ക്‌ നഷ്‌ടപ്പെടുത്തുന്നത്‌ അവരുടെ ബാല്യകാല സന്തോഷങ്ങള്‍ മാത്രമല്ല, സമൂഹത്തില്‍ നിന്ന്‌ അവര്‍ പഠിക്കേണ്ട ഒട്ടനവധി കാര്യങ്ങള്‍ കൂടിയാണ്‌. ദിവസത്തിന്റെ മഹാഭൂരിപക്ഷവും ചാറ്റിങിനും കംപ്യൂട്ടര്‍ ഗെയ്‌മിനും മറ്റുമായി ചെലവിടുന്ന കുട്ടികളില്‍ നിന്ന്‌ നാം എന്തു തരം സാമൂഹ്യ പ്രതിബദ്ധതയാണ്‌ പ്രതീക്ഷിക്കേണ്ടത്‌? സാമൂഹികബന്ധങ്ങളുടെ ആദ്യപാഠം പഠിക്കേണ്ടത്‌ ട്വിറ്ററില്‍ നിന്നോ ഫെയ്‌സ്‌ബുക്കില്‍ നിന്നോ അല്ല, അയല്‍പക്കത്തു നിന്നാണ്‌. മറിച്ചാണെങ്കില്‍ തപാല്‍ വഴി നീന്തല്‍ പഠിക്കുന്നത്‌ പോലെയായിരിക്കുമത്‌. വള്ളം മുങ്ങുമ്പോള്‍ സ്വയം രക്ഷപ്പെടാനോ മറ്റുള്ളവരെ രക്ഷിക്കാനോ ഇവര്‍ക്കാവില്ല.

വാല്‍ക്കഷ്‌ണം: ഈയിടെ പുസ്‌തക രൂപത്തില്‍ പുറത്തിറങ്ങിയ ‘അസമയം’ എന്ന എന്റെ നോവല്‍ വായിച്ച ഒരു പ്രവാസി ഇമെയിലിലൂടെ ചോദിച്ചത്‌ ഇങ്ങനെയായിരുന്നു. “താങ്കളുടെ നോവലിലെ റോബിന്‍ എന്ന കുട്ടിയെ ഇത്ര ഭീകരമായി അവതരിപ്പിക്കാന്‍ നിങ്ങള്‍ക്കെങ്ങനെ കഴിഞ്ഞു. ഈ കുട്ടി എന്നെ പേടിപ്പെടുത്തുന്നു. ഇവിടെ എന്നോടൊപ്പം തന്നെയുള്ള എന്റെ മക്കളൊക്കെയും റോബിന്റെ ചെറിയ പതിപ്പുകളായി മാറുകയാണോ എന്നും ഞാന്‍ ഭയപ്പെടുന്നു…. ആരെ മാതൃകയാക്കിയാണ്‌ താങ്കള്‍ റോബിനെ സൃഷ്‌ടിച്ചെടുത്തത്‌…?“ ഞാന്‍ മറുപടി പറഞ്ഞു. “പതിമൂന്നു വര്‍ഷങ്ങള്‍ക്ക്‌ മുമ്പെഴുതിയ നോവലാണത്‌. അന്ന്‌ റോബിന്‍ എന്റെ ഒരു ഭാവനാ സൃഷ്‌ടി മാത്രമായിരുന്നു. ഇന്നിപ്പോള്‍ അതല്ല; ഒരു പാട്‌ റോബിന്‍മാരെ ഞാന്‍ കണ്ടു കഴിഞ്ഞു. അവരുടെ എണ്ണം അതിവേഗം കൂടിക്കൊണ്ടിരിക്കുകയാണ്‌. ഒരു തലമുറയെ ഇങ്ങനെ രൂപം മാറ്റിയതില്‍ നിന്ന്‌ എനിക്കും നിങ്ങള്‍ക്കും ഒഴിഞ്ഞു നില്‍ക്കാനാവുമോ…?“

(തേജസിന്റെ, ഖത്തര്‍ ഒന്നാം വാര്‍ഷിക സപ്ലിമെന്റില്‍ പ്രസിദ്ധീകരിച്ചത്)

സാംസ്‌കാരിക പ്രവര്‍ത്തനത്തിന്റെ വഴിയോരക്കാഴ്‌ചകള്‍!

അലീഗര്‍ മുസ്ലിം യൂനിവേഴ്‌സിറ്റി കാംപസിനുള്ളിലൂടെ കടന്നുപോവുന്ന പ്രധാന റോഡിന്റെ ഇരുവശങ്ങളിലുമായി ഒന്നോ രണ്ടോ കിലോമീറ്റര്‍ ദൂരത്തിലൊതുങ്ങുന്ന സ്ഥലമാണു ചുങ്കി. എടുത്തുപറയാവുന്ന യാതൊന്നും ഇവിടെയില്ല. എന്നാല്‍ ഉണ്ട്‌ താനും. മുപ്പതോ നാല്‍പതോ വര്‍ഷങ്ങള്‍ക്കു മുമ്പ്‌ കേരളത്തിലെ ഗ്രാമങ്ങളില്‍ കണ്ടിരുന്ന ചായമക്കാനികളെക്കാള്‍ മോശമായ കുറെ ചായക്കടകള്‍. റോഡിന്റെ ഇരുവശങ്ങളിലുമായി നിരന്നു കിടക്കുന്ന ഈ പുല്‍ക്കൂടുകള്‍ക്കു മുമ്പിലെല്ലാം കുറെ കസേരകള്‍ നിരത്തിയിട്ടിരിക്കും. സംഗീതമാണു ഈ ചായമക്കാനികളുടെ ‘നിലവാര’മളക്കുന്നതിന്റെ പ്രധാന മാനദണ്ഡം. ഏറ്റവും മികച്ച പാട്ടുപെട്ടിയുപയോഗിച്ച്‌ ഏറ്റവും പുതിയ ഹിന്ദി ഗാനങ്ങളോ ഗസലോ കേള്‍പ്പിക്കാന്‍ കഴിയുന്നതാര്‍ക്കാണോ, അവര്‍ക്ക്‌ കൂടുതല്‍ ഇടപാടുകാരെ കിട്ടും.

അലീഗറിലെ വിദ്യാര്‍ഥി ജീവിതത്തെക്കുറിച്ചോര്‍ക്കുമ്പോഴൊക്കെ എന്റെ മനസിലാദ്യം ഓടിയെത്തുക നാട്ടിലെ ചായമക്കാനികളെയാണ്‌. സംഗീതം പരന്നൊഴുകുന്ന ചുങ്കികളെ വല്ലാത്തൊരു നൊസ്റ്റാള്‍ജിയയോടെ ഓര്‍ക്കാന്‍ മാത്രം ചുങ്കിക്കെന്തു പ്രത്യേകതയാണുള്ളതെന്നിപ്പോള്‍ വിസ്‌തരിച്ചു പറയാനാവില്ല. ചുങ്കിക്ക്‌ അതിന്റേതായൊരു സാംസ്‌കാരിക പാരമ്പര്യമുണ്ട്‌. അതാണ്‌ കാര്യം. അതിര്‍വരുമ്പുകളില്ലാത്ത സൗഹൃദം പൂത്തുലയുന്നിടമാണിത്‌. മടുപ്പും വിരസതയും അകറ്റി ക്രിയാത്മക ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വേദിയൊരുക്കുന്ന സാംസ്‌കാരിക കേന്ദ്രം! ഭാവനയെ കയറൂരി വിട്ട്‌ അതിഗംഭീരമായ സ്വപ്‌നങ്ങള്‍ കാണാന്‍ ഇത്ര മികച്ചൊരു സ്ഥലം വേറെ കിട്ടില്ല. പലദേശക്കാരും ഭാഷക്കാരും രാജ്യക്കാരും ഇവിടെ ഒത്ത്‌ ചേരുന്നു. ഇവിടെയിരുന്നു ആരും കവിതയെഴുതാറില്ല, കഥയെഴുതാറില്ല, ചിത്രം വരയ്‌ക്കുകയോ പ്രസംഗിക്കുകയോ ചെയ്യാറില്ല. പക്ഷേ, അല്‍പകലാവാസനയുള്ളവരുടെ സര്‍ഗപ്രതിഭയെ ഉത്തേജിപ്പിക്കാന്‍ ഈ സ്ഥലം ഒരുപാട്‌ സഹായിച്ചിട്ടുണ്ടാവുമെന്നു തീര്‍ച്ച. ചുങ്കിയുടെ പ്രധാന പ്രത്യേകതയും ഇത്‌ തന്നെയാണ്‌.

കോഴിക്കോട്ടെ പഴയകാല മാനാഞ്ചിറ മൈതാനിക്കും പരിസര പ്രദേശദത്തിനുമുണ്ടായിരുന്ന ഇത്തരമൊരു പ്രത്യേകത. പഴയ സെന്‍ട്രല്‍ ലൈബ്രറി, ക്രൗണ്‍ തിയേറ്റര്‍ പരിസരം, എം.എ.എം പ്രസ്‌, ഒഡേസ പോലുള്ള ഫിലിം സൊസൈറ്റിക്കാരുടെ ഓഫീസുകള്‍, ജയകേരളം പോലുള്ള തൊഴിലാളിയും മുതലാളിയുമില്ലാത്ത ജനകീയ പ്രസിദ്ധീകരണങ്ങളുടെ ഓഫീസ്‌ തുടങ്ങി സര്‍ഗപ്രതിഭയുള്ളവര്‍ സംഗമിക്കുന്ന സ്ഥലങ്ങള്‍ ഏറെയുണ്ടായിരുന്നു. ഇതൊന്നും ഇപ്പോഴില്ല. മാനാഞ്ചിറ കോലവും ചേലും മാറി. പഴയ സെന്‍ട്രല്‍ ലൈബ്രറി പൊളിച്ചു ഫൈവ്‌സ്റ്റാര്‍ ലൈബ്രറിയാക്കി. ‘അല്‍അമീന്‍’ പോലുള്ള പത്രങ്ങള്‍ അടിച്ചിറക്കിയിരുന്ന എം.എ.എം പ്രസ്‌ പൊളിച്ചുപോയി. ജയകേരളം പോലുള്ള ജനകീയ പ്രസിദ്ധീകരണങ്ങളില്‍ ബഹുഭൂരിപക്ഷവും പൂട്ടി. ക്രൗണ്‍ തിയേറ്ററിന്റെ മുമ്പില്‍ നിന്നാല്‍ പോലും കാശ്‌ കൊടുക്കേണ്ട അവസ്ഥയാണിപ്പോള്‍.

പുരാണം പറഞ്ഞ്‌ മേനി നടിക്കാനല്ലാതെ അതിന്റെ യഥാര്‍ത്ഥ മേന്‍മ ഉള്‍ക്കൊള്ളാന്‍ മടിക്കുന്നവരാണു മലയാളികള്‍. പഴയ നല്ല ഒന്നാന്തരം തറവാട്‌ വീടുകള്‍ പൊളിച്ചടുക്കി കോണ്‍ക്രീറ്റ്‌ കൂടാരം പണിയുന്ന മലയാളി അതിന്റെ മുമ്പില്‍ പത്രാസിനൊരു ‘ചാരുപടി’ കെട്ടിയുണ്ടാക്കുന്നതു കാണാം. ആരെ തൃപ്‌തിപ്പെടുത്താനാണിതെന്നറിയില്ല. പൊളിച്ചടുക്കല്‍ പ്രക്രിയയുടെ ഭാഗമായി ഒരുപാട്‌ ചരിത്രസ്‌മാരകങ്ങള്‍ ഇതിനകം തന്നെ നമുക്ക്‌ കൈമോശം വന്നിട്ടുണ്ട്‌. ചരിത്രമെന്നതു നമുക്കൊരു കച്ചവട വസ്‌തു മാത്രമാണ്‌. നാല്‌ കാശ്‌ കിട്ടുമെങ്കില്‍ അതും വിറ്റു തുലയ്‌ക്കാന്‍ ഒരു മടിയുമില്ല. കേരളത്തില്‍ ആകെ മൊത്തം ‘മാഫിയ’കള്‍ പിടിമുറുക്കിയത്‌ ഈ സാംസ്‌കാരിക അധപതനത്തിന്റെ ഫലമല്ലാതെന്ത്‌!

പഴയതെല്ലാം തച്ചുടച്ച്‌ പണകൊഴുപ്പിന്റെയും പൊങ്ങച്ചത്തിന്റെയും ഒരു സങ്കരയിനം സംസ്‌കാരമാണു നാം വളര്‍ത്തിക്കൊണ്ടിരിക്കുന്നത്‌. അതിനിടയില്‍ വഴിയോര സാംസ്‌കാരിക പ്രവര്‍ത്തനത്തിനെവിടെയാണു സ്ഥാനം. ക്രിയാത്മക ചര്‍ച്ചകള്‍ക്ക്‌ സ്ഥിരം വേദിയാകാറുണ്ടായിരുന്ന പഴയ കോഫീ ഹൗസുകളും ചായമക്കാനികളുമൊന്നും ഇപ്പോഴില്ല. അതൊക്കെ വെറും വ്യാപാര സ്ഥാപനങ്ങള്‍ മാത്രം. ആ പഴയ കവികളും ചിത്രകാരന്‍മാരും ചിന്തകന്‍മാരുമൊക്കെ ഇപ്പോഴെവിടെയാണ്‌ സംഗമിക്കാറുള്ളതെന്നാര്‍ക്കറിയാം!

ഈ വിചാരണ ഇവിടെ അവസാനിപ്പിക്കുകയായിരിക്കും ഭംഗി. ‘ഒന്നും പറഞ്ഞിട്ട്‌ കാര്യമില്ലപ്പാ’ എന്ന്‌ മലയാളി സ്റ്റൈലില്‍ തന്നെ വിധിയെഴുതി ഒരു ഫുള്‍സ്റ്റോപ്പിട്ടേക്കാം. അല്ലെങ്കില്‍ തന്നെ ഒരു കോലവുമില്ലാത്ത അനുകരണങ്ങള്‍ കൊണ്ട്‌ കോലം കെട്ടുപോയ മലയാളിത്തത്തെ വിചാരണ ചെയ്യുകയല്ലല്ലോ നമ്മുടെ ലക്ഷ്യം. നാം തച്ചുടച്ച്‌ കളയുന്നത്‌ ചിലര്‍ നട്ടുനനച്ചുണ്ടാക്കുന്നത്‌ കണ്ടപ്പോള്‍ ഇത്രയൊക്കെ പറഞ്ഞെന്നേയുള്ളു.

ദോഹയിലെ ‘സൂഖ്‌ വാഖിഫ്‌’ എന്ന ‘പുരാതന ഗ്രാമ’ത്തിന്റെ വഴിയോര ചായക്കടയിലിരുന്നാണു ഇത്രയൊക്കെ ചിന്തിച്ചത്‌. ഇനി വായനക്കാര്‍ക്കും സൂഖ്‌ വാഖിഫിന്റെ ഇടനാഴികളിലൂടെ ഒരു സായാഹ്ന നടത്തമാവാം. നിങ്ങളിവിടെയൊരു പുതിയ ആളാണെങ്കില്‍ തീര്‍ച്ചയായും ആദ്യം ചോദിക്കുക സാംസ്‌കാരിക ഗ്രാമത്തിനു എത്രവര്‍ഷത്തെ പഴക്കമുണ്ടെന്നായിരിക്കും. പത്തു വര്‍ഷത്തെ പഴക്കം പോലുമില്ലെന്നു മറുപടി കേള്‍ക്കുമ്പോള്‍ പക്ഷേ വിശ്വസിക്കുക അത്ര എളുപ്പമായിരിക്കില്ല. പക്ഷേ അതാണ്‌ സത്യം. പൊടിപിടിച്ചുകിടന്ന ഒരു കാലഘട്ടത്തിന്റെ പുനരാവിഷ്‌കാരം അത്ര ഭംഗിയായാണു സൂഖ്‌ വാഖിഫിലൂടെ ഖത്തര്‍ നടത്തിയിരിക്കുന്നത്‌!

ചരിത്രത്തിന്റെ വേരുകള്‍ തേടിയുള്ള അന്വേഷണത്തിനു പ്രരണ നല്‍കുന്ന ഖത്തറിലെ അപൂര്‍വ്വ സ്ഥളങ്ങളിലൊന്നാണു സൂഖ്‌ വാഖിഫ്‌. മുസൈരിബില്‍ കോര്‍ണിഷിനു തൊട്ടടുത്തായി 2004ലാണീ പുരാതന ഗ്രാമത്തിന്റെ പണി ആരംഭിച്ചത്‌. ഈദ്‌ ഗാഹും പള്ളിയും ഹോട്ടലുകളും ആസ്‌പത്രിയും ബാങ്ക്‌ കെട്ടിടങ്ങളുമടക്കം ചെറുതും വലുതുമായ ഒട്ടേറെ കെട്ടിടങ്ങള്‍ ഈ പാരമ്പര്യ ഗ്രാമത്തിന്റെ നിര്‍മിതിക്കായി പൊളിച്ചുമാറ്റിയിരുന്നു.

സൂഖ്‌ വാഖിഫിന്റെ നിര്‍മാണം ഏറെക്കുറെ അതിന്റെ പ്രാരംഭ ഘട്ടം മുതല്‍ മുടങ്ങാതെ കണ്ട ഒരാളാണീ ലേഖകന്‍. ഉരുളന്‍ കല്ലുകളുപയോഗിച്ച്‌ ഏതാനും തൊഴിലാളികള്‍ സൂഖ്‌ വാഖിഫിന്റെ ആദ്യ ‘കൂര’ പണിത്‌ തുടങ്ങിയപ്പോള്‍ ഞാന്‍ കരുതിയത്‌ ‘കാനായി’ മോഡലിലൊരു ശില്‍പത്തിന്റെ നിര്‍മാണം ആരംഭിച്ചതായിരിക്കുമെന്നാണ്‌. ക്രമേണയത്‌ പരമ്പരാഗത ശൈലിയിലുള്ള കെട്ടിടമായി രൂപം മാറി. ഒന്നിനുപുറകെ ഒന്നായി കെട്ടിടങ്ങള്‍ വന്നു. ഒരു ഭാഗത്ത്‌ കൂറ്റന്‍ കെട്ടിടങ്ങള്‍ പൊളിച്ചടുക്കിയും മറുഭാഗത്ത്‌ കൂരകള്‍ പണിയുകയുമായിരുന്നു രീതി. ആദ്യകാലങ്ങളിലൊന്നും സൂഖ്‌ വാഖിഫില്‍ സന്ദര്‍ശകരേയുണ്ടായിരുന്നില്ല. ഒരുപാട്‌ കെട്ടിടങ്ങളും അവക്കുള്ളിലൊതുങ്ങുന്ന കച്ചവടക്കാരെയും കണ്ട്‌ എന്നെപ്പോലെ പലരും അത്ഭുതപ്പെട്ടിട്ടുണ്ട്‌. ഇവരിങ്ങനെ എത്രകാലം ‘ഈച്ചയാട്ടി’യിരിക്കുമെന്ന സംശയവും അധിക കാലം നീണ്ടില്ല. വളരെ വേഗത്തില്‍ സൂഖ്‌ വാഖിഫ്‌ പരമ്പരാഗത അറബികളുടെ പ്രധാന വ്യാപാര കേന്ദ്രമായി മാറി. കൂറ്റന്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുപേക്ഷിച്ചാണ്‌ അവരിവിടേക്ക്‌ കുടി മാറിയത്‌. പരമ്പരാഗത അറബികളുടെ നാടന്‍ കലകളും സംഗീതവും തമാശകളുമൊക്കെക്കൊണ്ട്‌ സമ്പന്നമായ രാവുകള്‍ കൂടി പിറന്നതോടെ സൂഖ്‌ വാഖിഫില്‍ തിരക്കേറി. ക്രമത്തില്‍ വിദേശികളും സ്വദേശികളും ഒരു പോലെ സൂഖ്‌ വാഖിഫിന്റെ ആസ്വാദകരായി. ഇന്ന്‌ ഖത്തറിലെ മികച്ചൊരു ടൂറിസ്റ്റ്‌ ഹോട്ട്‌സ്‌പോട്ട്‌ കൂടിയാണ്‌ സൂഖ്‌ വാഖിഫ്‌!

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്‍മാരെത്തുന്ന സൂഖ്‌ വാഖിഫ്‌ അക്ഷരാര്‍ഥത്തില്‍ ഒരു വമ്പന്‍ വഴിയോര സാംസ്‌കാരിക കേന്ദ്രമാണ്‌. വിവിധതരത്തിലുള്ള കലയും സംഗീതവും സര്‍ക്കസുമൊക്കെ ഈ ഹെറിറ്റേജ്‌ വില്ലേജിന്റെ രാപ്പകലുകളെ സമ്പന്നമാക്കുന്നു. ഗള്‍ഫ്‌ മേഖലയിലെ ഏക പരമ്പരാഗത മാര്‍ക്കറ്റാണിതെന്നു കൂടി അറിയുക.ഒരു നൂറ്റാണ്ടെങ്കിലും പഴക്കമുള്ള ഒരു മാര്‍ക്കറ്റ്‌ പുനരാവിഷ്‌കരിക്കപ്പെടുമ്പോള്‍ കാണിക്കേണ്ട മര്യാദ പരമാവധി കാണിച്ചുകൊണ്ടു തന്നെ ആധുനികതയെക്കൂടി ഉള്‍ക്കൊള്ളുന്നുണ്ട്‌ സൂഖ്‌ വാഖിഫ്‌. വഴിയോര ചായക്കടകള്‍ക്കൊപ്പം ഹൈക്ലാസ്‌ ഹോട്ടലുകളും അങ്ങനെ സൂഖ്‌ വാഖിഫിന്റെ ഭാഗമാകുന്നു. ഖത്തറിലെ ആദ്യഹോട്ടലായ ബിസ്‌മില്ലാ ഹോട്ടലും ഇവിടെ പുനര്‍നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്‌.

അറബികള്‍ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന പാത്രങ്ങളും വസ്‌ത്രങ്ങളും ആഭരണങ്ങളും മാത്രമല്ല അപൂര്‍വ്വ മരുന്നുകളും ഭക്ഷണ സാധങ്ങളുമെല്ലാം സൂഖ്‌ വാഖിഫില്‍ ലഭ്യമാണ്‌. ഒട്ടകങ്ങളടക്കമുള്ള വളര്‍ത്തുമൃഗങ്ങളുടെയും പക്ഷികളുടെയുമൊക്കെ ‘കടകള്‍’ സൂഖ്‌ വാഖിഫിന്‌ ചെറിയൊരു മൃശാലയുടെ ഗുണം കൂടി ചെയ്യുന്നു. ഖത്തറി ചിത്രകാരന്‍മാരുടെ ചിത്രങ്ങള്‍ ആസ്വദിക്കാനും വാങ്ങാനുമുള്ള സൗകര്യവും സൂഖ്‌ വാഖിഫിന്റെ പ്രത്യേകതയാണ്‌. ഈ പാരമ്പര്യ ഗ്രാമത്തിന്റെ ഇടുങ്ങിയ ‘തെരുവോര’ത്തിരുന്നു പലതരത്തിലുള്ള ചായ കുടിക്കാം, ശീഷ വലിക്കാം, ഭക്ഷണം കഴിക്കാം, സംഗീതമാസ്വദിക്കാം, സാംസ്‌കാരിക സംവാദമാവാം, ചര്‍ച്ചയാവാം, എഴുതാം, വരക്കാം…. ഇതൊന്നും ചെയ്യാതെ ആള്‍ക്കൂട്ടത്തില്‍ ഏകനായി നടക്കുകയോ മടിപിടിച്ചിരിക്കുകയോ ചെയ്യാം!

തീര്‍ച്ചയായും ചുങ്കിയെ പോലെയോ പഴയ മാനാഞ്ചിറ മൈതാനിയെ പോലെയോ അത്ര ചെലവ്‌ കുറഞ്ഞ അനുഭവമായിരിക്കില്ല സൂഖ്‌ വാഖിഫ്‌. വിദേശ ടൂറിസ്റ്റുകളെ ലക്ഷ്യം വച്ച്‌ നടത്തുന്ന മാര്‍ക്കറ്റിങ്‌ തന്ത്രം ഇവിടെയും കാണാനാവും. എന്നാല്‍ ‘പഴമയെ പുതിയ കുപ്പിയിലാക്കി നടത്തുന്ന കച്ചവടം’ എന്ന ആരോപണം അവഗണിക്കാവുന്നതെയുള്ളൂ. പാരമ്പര്യത്തിന്റെ ഒറിജിനലുകള്‍ തല്ലിപ്പൊളിച്ചുകളയുന്ന സമൂഹത്തോടുള്ള പ്രതികാരം കൂടിയായ ഇത്തരം മികച്ച സൃഷ്ടികളുടെ ന്യൂനതകളെല്ലാം മേന്‍മകള്‍ തന്നെയാണ്‌ എടുത്ത്‌ കാണിക്കേണ്ടത്‌. നിങ്ങള്‍ക്ക്‌ വേണ്ടാത്തത്‌ ഞങ്ങളിവിടെ പുനര്‍നിര്‍മിച്ചിരിക്കുന്നുവെന്ന്‌ വിളിച്ചുപറയാന്‍ ഈ പാരമ്പര്യ ഗ്രാമത്തിനു കഴിയുന്നുണ്ടല്ലോ!

സൂഖ്‌ വാഖിഫില്‍ നിന്ന്‌ നമുക്ക്‌ നേരെ കതാറയിലേക്ക്‌ പോവാം. സാംസ്‌കാരിക ഗ്രാമങ്ങളിലൂടെ കടന്നുപോവുമ്പോള്‍ കതാറയെ ആര്‍ക്ക്‌ മാറ്റിനിര്‍ത്താനാവും. മനോഹരമായ ബീച്ചും നട്ടുനനച്ചുണ്ടാക്കിയ തണല്‍ മരങ്ങളും ആധുനിക സൗകര്യങ്ങളോടെയുള്ള തിയേറ്ററുകളുമൊക്കെ ഉള്‍ക്കൊള്ളുന്ന കതാറയിലാണു ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌(ഡി.എഫ്‌.ഐ) പ്രവര്‍ത്തിക്കുന്നത്‌.

ഒരു സാധാരണ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ എന്നതിനപ്പുറം ചരിത്രപരമായ പ്രാധാന്യവും കൂടിയുണ്ട്‌ ഡി.എഫ്‌.ഐക്ക്‌. കാരണം ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ്‌ വരെ ഖത്തറിനു സിനിമാ സംസ്‌കാരമോ ചരിത്രമോ ഇല്ലായിരുന്നു. ഇപ്പോഴതുണ്ട്‌. ചെറുതും വലുതുമായ കുറേയേറെ സിനിമകള്‍ ഖത്തറില്‍ പിറന്നുകഴിഞ്ഞു. സിനിമയെ ഗൗരവമായി സമീപിക്കുന്ന ഒരു തലമുറയും ഇവിടെ സജീവമായിരിക്കുന്നു. ഇക്കാര്യത്തില്‍ ഡി.എഫ്‌.ഐയുടെ സംഭാവന ഒട്ടും ചെറുതല്ല.

അന്താരാഷ്ട്ര നിലവാരത്തിലുള്ള ആംഫി തിയേറ്ററും ഡ്രാമ തിയേറ്ററുമൊക്കെ പരമാവധി ഉപയോഗപ്പെടുത്തുന്നുവെന്നതാണ്‌ കതാറയുടെ ഏറ്റഴും വലിയ പ്രത്യേകത. കതാറ ഫൈന്‍ ആര്‍ട്‌സ്‌ സൊസൈറ്റി, കതാറ ആര്‍ട്‌സ്‌ സെന്റര്‍, വിഷ്യല്‍ ആര്‍ട്‌സ്‌ സെന്റര്‍ തുടങ്ങി ദൃശ്യകലയുമായി ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളൊന്നും തന്നെ കടലാസുകളിലൊതുങ്ങി നില്‍ക്കുന്നതല്ല. ഡി.എഫ്‌.ഐ അതിന്റെ പ്രാധാന്യം കുറഞ്ഞകാലം കൊണ്ട്‌ ലോകത്തിനു മുമ്പാകെ അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

1976ല്‍ ആരംഭിച്ച കയ്‌റോ ഇന്റര്‍ നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ മാത്രമായിരുന്നു ഗള്‍ഫ്‌ മേഖലയിലെ ഇത്തരത്തിലുള്ള ഏക സംരംഭം. പിന്നീട്‌ മൊറോക്കയിലെ എഫ്‌.ഐ.എഫ്‌.എം, ദുബൈ ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍(ഡി.ഐ.എഫ്‌.എഫ്‌), അബൂദാബി ഫിലിം ഫെസ്റ്റിവല്‍(എ.ഡി.എഫ്‌.എഫ്‌) തുടങ്ങിയവ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയെടുത്തു. ഗള്‍ഫ്‌ മേഖലയുടെ പരിമിതികളെ തരണം ചെയ്‌ത്‌ മുന്നേറുന്ന അന്താരാഷ്ട്ര ചലച്ചിത്ര മേളകളുടെ കൂട്ടത്തിലേക്ക്‌ ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്‌ നല്‍കിയ കനപ്പെട്ട സംഭാവനയാണ്‌ ട്രിബേക്ക ഫിലിം ഫെസ്റ്റിവല്‍(ഡി.ഡി.എഫ്‌.എഫ്‌). നാലു വര്‍ഷത്തെ ശ്രമം കൊണ്ട്‌ ദോഹ ട്രിബേക്ക ഫിലിം ഫെസ്റ്റിവല്‍ നാല്‍പത്‌ വര്‍ഷത്തെ ചരിത്രമാണ്‌ തിരുത്തി എഴുതിയത്‌!

അറബ്‌ സിനിമകളുടെ കഥയും തിരക്കഥയുമൊക്കെ എക്കാലവും രൂപപ്പെട്ടത്‌ പ്രധാനമായും കയ്‌റോ കേന്ദ്രീകരിച്ചായിരുന്നല്ലോ. എന്നാല്‍ ഇറാനിയന്‍ സിനിമകളുടെ അതിശക്തമായ ഇടപെടലോടെയാണ്‌ അറബ്‌ സിനിമകളുടെ ചരിത്രം വഴിമാറിയത്‌. ഇത്തരത്തിലൊരു ഇടപെടല്‍ നടത്താന്‍ നാളെ ഖത്തറിനും കഴിഞ്ഞേക്കാം. ഖത്തറിന്റെ കാര്യത്തില്‍ ഒന്നും അസംഭവ്യമല്ല. ശൂന്യതയില്‍ നിന്ന്‌ വിലപിടിച്ച വസ്‌തുക്കള്‍ വലിച്ചെടുത്ത്‌ കാണികളെ സ്‌തംഭരാക്കുന്ന ജാലവിദ്യക്കാരനെ പോലെയാണ്‌ ഖത്തര്‍. അല്‍ജസീറയാണത്‌. ഏഷ്യാഡ്‌, ലോകകപ്പ്‌ ഫുട്‌ബോള്‍ അങ്ങനെ മറ്റ്‌ ഗള്‍ഫ്‌ രാജ്യങ്ങള്‍ക്ക്‌ സ്വപ്‌നം കാണാനാവാത്ത പലതും ഖത്തര്‍ സ്വന്തം കണക്കിലെഴുതിയിട്ടത്‌ കുറഞ്ഞ കാലം കൊണ്ടായിരുന്നു.

സമ്പത്ത്‌ കൊണ്ടുള്ള കളികളിലൊതുങ്ങുന്നില്ല ഖത്തറില്‍ നടക്കുന്ന നിശ്ശബ്ദ വിപ്ലവം. അവര്‍ ചരിത്രത്തില്‍ നിന്നു പഠിക്കുകയും ചരിത്രം മാറ്റിയെഴുതുകയും ചെയ്യുകയാണിപ്പോള്‍. കലാ സാംസ്‌കാരിക രംഗവും വിദ്യാഭ്യാസ രംഗവുമൊക്കെ ഇതിനുള്ള ഊര്‍ജ്ജമാക്കി മാറ്റുന്നു ഈ കൊച്ചുരാജ്യം. ഒരു തരത്തിലുള്ള സാംസ്‌കാരിക പ്രവര്‍ത്തനവും വെറുതെയാവുന്നില്ലെന്ന തിരിച്ചറിവ്‌ ഖത്തര്‍ നേടിയെടുത്തിരിക്കുന്നെന്ന്‌ ഉറപ്പിച്ചു പറയാം. സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ എണ്ണയിട്ട ചക്രങ്ങള്‍ പോലെയാണ്‌. അത്‌ സ്വയം ചലിക്കുന്നു, മറ്റുള്ളവരെ ചലിപ്പിക്കുകയും ചെയ്യുന്നു. വ്യക്തികള്‍ക്ക്‌ മാത്രമല്ല രാജ്യങ്ങള്‍ക്കും അതിവേഗം മുന്നേറാനുള്ള ഊര്‍ജ്ജം ഇങ്ങനെ ലഭിക്കും.

കലാ സാംസ്‌കാരിക രംഗത്തെ അവഗണിച്ചും അടിമച്ചര്‍ത്തിയും കൊണ്ട്‌ ഒരു രാജ്യത്തിനും ഭാവിയിലേക്ക്‌ മുന്നേറാനാവില്ലെന്നതിനു ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌ നമുക്ക്‌ മുമ്പില്‍. ഹുസ്‌നി മുബാറക്കിന്റെ ഈജിപ്‌ത്‌ തന്നെയാണ്‌ ഗള്‍ഫ്‌ മേഖലയില്‍ നിന്നുള്ള ഏറ്റവും നല്ല ഉദാഹരണം. നാലാമത്‌ ട്രിബേക്ക ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ‘എ ഡീപ്പ്‌ ലോങ്‌ ബ്രത്ത്‌’ എന്ന ഡോക്യുമെന്ററിയില്‍ നിന്നുള്ള ഡയലോഗ്‌ കടമെടുത്ത്‌ കൊണ്ട്‌ ഈ കുറിപ്പ്‌ അവസാനിപ്പിക്കാം. ഡോ.ജമാല്‍ ഇബ്രാഹിം എന്ന ഒരു പ്രഫസറുടെ അന്വേഷണ യാത്രക്കിടയിലാണ്‌ ഡോക്യുമെന്ററി ചില സത്യങ്ങള്‍ തുറന്ന്‌ കാണിക്കുന്നത്‌. ഡോ.ജമാല്‍ ഇങ്ങനെ ഒരു സ്വയം വിമര്‍ശനം നടത്തുന്നു. “നാല്‍പത്‌ വര്‍ഷത്തോളം ഈജിപ്‌തില്‍ കലയും സംഗീതവും സാഹിത്യവുമൊക്കെ മരവിച്ചുകിടക്കുകയായിരുന്നു. ഈ കാലഘട്ടങ്ങളില്‍ യുവാക്കള്‍ ക്രിയാത്മകമായി ചിന്തിച്ചിരുന്നില്ല. ഫലത്തില്‍ ‘മിസിരികള്‍’ എന്ന്‌ പറഞ്ഞാല്‍ ലോകം ചിരിക്കാന്‍ തുടങ്ങി. ഞങ്ങള്‍ ശരിക്കും പരിഹാസ കഥാപാത്രങ്ങളായി മാറി…” ഇനി ഈ ലേഖനത്തിന്റെ തുടക്കത്തില്‍ തന്നെ ചോദിക്കാനുദ്ദേശിച്ച ഒരു സംശയം കൂടി കുറിച്ചിടട്ടെ. ‘ചുങ്കി’ ഇപ്പോഴും അതിന്റെ കലാ സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്തുന്നുണ്ടോ ആവോ! അതിപ്പോഴും അങ്ങനെ തന്നെയുണ്ടോ എന്നാര്‍ക്കറിയാം!